Numbers 25

1യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. 2അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു. 3യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു; അതിനാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.

4യഹോവ മോശെയോട്: “യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളയുക”എന്ന് കല്പിച്ചു. 5മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: “നിങ്ങളുടെ ആളുകളിൽ ബാൽപെയോരിനോട് ചേർന്നവരെ നിങ്ങൾ തന്നെ കൊല്ലുവിൻ” എന്ന് പറഞ്ഞു.

6എന്നാൽ മോശെയും യിസ്രായേൽ സഭ ഒക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു. 7അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അത് കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്ന് എഴുന്നേറ്റ് കയ്യിൽ ഒരു കുന്തം എടുത്ത്,

8ആ യിസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്ക് ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി. 9ബാധകൊണ്ട് മരിച്ചുപോയവർ ഇരുപത്തിനാലായിരം പേർ.

10പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 11“ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു.

12ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു. 13‘അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും’ എന്ന് നീ പറയുക”.

14മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന് സിമ്രി എന്ന് പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. 15കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്ക് കൊസ്ബി എന്ന് പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.

16പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട്, 17നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ എന്ന് യഹോവ മോശെയോട് അരുളിച്ചെയ്തു.

18

Copyright information for MalULB